Wednesday 29 June 2016

ഇന്ന്

ദേശീയ ക്യാമറാ ദിനം


മുന്നിലും പിറകിലും കണ്ണുകളുള്ളകാലം


തുണിക്കടകളില്‍ വസ്ത്രം മാറുന്ന പെണ്ണുടലുകളെ തിരയുന്ന ക്യാമറകളും കള്ളത്തരങ്ങളും കൈക്കൂലിയും പിടിക്കപ്പെടാതെ മറച്ചുവെയ്ക്കപ്പെടുന്ന ക്യാമറകളുമല്ല നമുക്കാവശ്യം. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നതിക്കും മുതല്‍ക്കൂട്ടാകുന്ന ക്യാമറക്കണ്ണുകളാണ് നമുക്ക് വേണ്ടത്.

കണ്ട് കൊതിതീര്‍ക്കാന്‍ രണ്ടുകണ്ണുകള്‍ മതിയാകില്ലെന്ന് തോന്നുന്ന കാലത്ത് കുറച്ചധികം കണ്ണുകളുണ്ടായിരുന്നെങ്കിലെന്ന് കൊതിക്കാത്തവരുണ്ടാകില്ല.  കാഴ്ചയുടെ അതിര്‍വരമ്പുകളില്‍ നിരാശരായി മടങ്ങുന്ന മനസ്സുകള്‍ക്ക് പ്രതീക്ഷയുടെ കിരണവുമായായിരുന്നു ക്യാമറകളുടെ ജനനം.  ജീവിതവീഥിയിലെ മറക്കാത്ത മുഹൂര്‍ത്തങ്ങള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്വന്തം രൂപം, മക്കളുടെ, ബന്ധുക്കളുടെ, പച്ചപ്പിന്റെ, പ്രകൃതിയുടെ അങ്ങനെ പലതും.  

പുതിയകാലത്തെ ജീവിതങ്ങളുടെ ആറാം ഇന്ദ്രിയമെന്നോ, ശരീരത്തിനോട് ചേരാത്ത ശരീര ഭാഗമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന മൊബൈലുകളുടെ കാലത്തെ ക്യാമകള്‍ കാഴ്ചയുടെ സാധ്യത അല്‍പം കൂടി കൂട്ടിയിട്ടുണ്ട്.  മുന്നിലും പിറകിലും ക്യാമറക്കണ്ണുള്ള ഈ സെല്‍ഫിക്കാലത്ത് ഒരു ദേശീയ ക്യാമറാ ദിനം കൂടി കടന്നുവരുമ്പോള്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് ഈ ദിവസം സാക്ഷിയാകേണ്ടതുണ്ട്.  ഏറ്റവും സുന്ദരനും സുന്ദരിയുമായി സമൂഹത്തിനുമുന്നില്‍ സ്വയം അവതരിപ്പിക്കാനുള്ള വിറളിപിടിച്ച പാച്ചിലിനിടയില്‍ കാലുതെന്നി ജീവിതത്തില്‍ നിന്നുതന്നെ ഔട്ടായിപ്പോയ പലമുഖങ്ങളും ഇടയ്ക്കിടെ പത്രത്താളുകളില്‍ കാണാം.  പാഞ്ഞടുക്കുന്ന തീവണ്ടിക്കുമുകളിലും, സൂയിസൈഡ് പോയിന്റുകളുടെ മുനമ്പില്‍ നില്‍ക്കാനും എന്നുവേണ്ട, സകലമാന ചാലഞ്ചുകള്‍ക്കും യുവാക്കള്‍ കൂട്ടത്തോടെ തയ്യാറാകുന്നത് തന്നെ ഈ അടയാളപ്പെടുത്തലിനോടുള്ള മതിഭ്രമം കൊണ്ടാണ്. ഫോട്ടോഷോപ്പിന്റെ അനന്ത സാധ്യതകള്‍ ഈ വിറളിപിടിച്ച പാച്ചിലിന് അല്‍പ്പംകൂടി പിരികയറ്റുന്നുണ്ട്.  തന്റെ ഇരുണ്ട നിറം മറച്ചുപിടിക്കാനും, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തനിക്കുതന്നെതോന്നുന്ന പോരായ്മകള്‍ സ്വയം തിരുത്താനും, പെര്‍ഫെക്ടെന്ന് കാഴ്ചക്കാരനെ ബോധ്യപ്പെടുത്താനും അങ്ങനെ പലതിനും.  സൈബര്‍ ഇടങ്ങളും നവമാധ്യമങ്ങളും അവയെ ഏറ്റുവാങ്ങാനായുള്ള തെളിഞ്ഞ താളുകളുമായി നിറഞ്ഞു നില്‍ക്കുമ്പോള്‍ പിന്നെ പറയാനില്ല, സൈബറിടങ്ങളിലെ പല ഈയാംപാറ്റകളും ജന്‍മം കൊള്ളുന്നതും ഇതേ അടയാളപ്പെടുത്തലുകള്‍കൊണ്ടുതന്നെ.  തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ചെയ്ത ചിത്രം മോര്‍ഫ് ചെയ്ത് വന്നതില്‍ തന്നെ സംശയിച്ച മാതാപിതാക്കളോട് ആത്മഹത്യയിലൂടെ മറുപടിനല്‍കിയ തമിഴ് പെണ്‍കുട്ടി ഇന്നലെ വരെയുള്ള ഈയ്യാംപാറ്റകളുടെ കൂട്ടത്തില്‍ പുറം ലോകമറിഞ്ഞ അവസാത്തെ പാറ്റയാണ്.  

സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ അനന്തസാധ്യതകളാണ് ഓരോ മൊബൈല്‍ഫോണുകളും നല്‍കുന്നത്.  അഭിപ്രായങ്ങളിലൂടെ, പറച്ചിലുകളിലൂടെ, ചിത്രങ്ങളിലൂടെ എല്ലാം ഓരോ വ്യക്തിയും സ്വയം അടയാളപ്പെടുത്താന്‍, താന്‍ കണ്ട കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെയ്ക്കാന്‍, തന്റെ അനുഭവങ്ങള്‍ കോറിയിടാന്‍ ഒക്കെ നമുക്കീ വിദ്യകള്‍ ഉപയോഗിക്കാം. തുണിക്കടകളില്‍ വസ്ത്രം മാറുന്ന പെണ്ണുടലുകളെ തിരയുന്ന ക്യാമറകളും കള്ളത്തരങ്ങളും കൈക്കൂലിയും പിടിക്കപ്പെടാതെ മറച്ചുവെയ്ക്കപ്പെടുന്ന ക്യാമറകളുമല്ല നമുക്കാവശ്യം. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നതിക്കും മുതല്‍ക്കൂട്ടാകുന്ന ക്യാമറക്കണ്ണുകളാണ് നമുക്ക് വേണ്ടത്.

അനന്തമായ അതിന്റെ സാധ്യതകളെ മടികൂടാതെ ഒപ്പം ചേര്‍ക്കാന്‍ നമുക്ക് സാധിക്കണം.  ഈ ക്യാമറാ ദിനത്തില്‍ ഉള്‍ക്കാഴ്കള്‍ നിറഞ്ഞ ചിത്രങ്ങളെ തേടുന്ന ക്യാമറക്കണ്ണുകള്‍ നമുക്ക് ആഗ്രഹിക്കാം...