Friday, 23 December 2016



അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌


മരണം വലിയ ചിറകുവിടര്‍ത്തിയെത്തി; എന്‍ഡോസള്‍ഫാന്‍ ഇരകളായ അഭിലാഷും രമേഷും ഒപ്പം യാത്രപോയി 

 ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയില്‍ കാണിച്ചിട്ടുള്ള അഭിലാഷ്, എന്‍ഡോസള്‍ഫാന്‍ മറ്റൊരു ഇരയും രോഗബാധിതനായിട്ടും സര്‍ക്കാര്‍ ലിസ്റ്റില്‍ പോലും ഉള്‍പ്പെടാതെ പോയ രമേഷും മരണത്തിനു കീഴടങ്ങിയിരിക്കുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തവാര്‍ത്തകള്‍ കെട്ടുകഥകളാണെന്നു പരിഹസിക്കുന്നവര്‍ക്കും, അവസാനിക്കാത്ത ജീവിതദുരിതം പേറുന്നവരുടെ നീതിക്കായുള്ള നീണ്ട സമരങ്ങളോട് കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ക്കും ഈ കുട്ടികളുടെ മതാപിതാക്കളോട് എന്ത് മറുപടിയായാണ് പറയാനുള്ളത്?

 

 

ഇവിടെയൊരു അഭിലാഷും രമേഷും മരിച്ചു. രണ്ടുമരണങ്ങളും അപകടമോ സ്വാഭാവിക മരണങ്ങളോ അല്ല.  അവരെ കൊന്നുകളഞ്ഞതാണ്! ഓടിച്ചാടി നടക്കേണ്ട ആ കൗമാരങ്ങള്‍ക്ക് മേല്‍ വിഷമഴ ചൊരിഞ്ഞ് നമ്മുടെ ഭരണകൂടം തന്നെ കരിച്ചുകളഞ്ഞതാണ് ആ ജീവിതങ്ങളെ.
അതി വിചിത്രമെന്നും, ദാരുണമെന്നും പറഞ്ഞു കണ്ണു തള്ളിപ്പിടിച്ച് പലരും കാസര്‍കോടിന് വണ്ടി കയറി തുടങ്ങിയത് പത്ര മാധ്യമങ്ങളില്‍ അമ്പരപ്പിക്കുകയും കണ്ണ് നിറയിപ്പിക്കുകയും ചെയ്യുന്ന ഇത്തരം കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വന്നു തുടങ്ങിയതോടെയായിരുന്നു. വന്നവര്‍ വന്നവര്‍ അടുത്ത വണ്ടി പിടിച്ച് മടങ്ങുമ്പോഴും, എന്‍മകജെയിലും വാണി നഗറിലും, ബോവിക്കാനത്തും കര്‍മ്മംതൊടിയിലുമെല്ലാം പെറ്റമ്മമാര്‍ ഉറങ്ങാതെ മക്കളുടെ ഞരക്കങ്ങള്‍ക്ക് കാതോര്‍ത്തു.
മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളുടെ അനാസ്ഥയില്‍ ഇവിടെ ഓരോരുത്തരായി മരിച്ചുകൊണ്ടിരിക്കുന്നു.  ഓരോ ദിവസവും തല വളരുന്ന അപൂര്‍വ്വ രോഗബാധിതനായ അഭിലാഷ് നാടിനെ കരയിപ്പിച്ച് ഇന്നലെ മരണത്തിന് കീഴടങ്ങി. ഇനിയൊരു കുഞ്ഞുകൂടിപ്പിറന്നാല്‍ ഒരു പക്ഷേ അതിന് വൈകല്യങ്ങളില്ലാതെ വരികയാണെങ്കില്‍ അഭിലാഷിനോടുള്ള സ്‌നേഹം കുറഞ്ഞുപോകുമോ എന്ന ഭയത്തില്‍ മറ്റൊരു കുഞ്ഞിന് ജന്‍മം നല്‍കാന്‍ മടിച്ച ആ അച്ഛനമ്മമാരുടെ കണ്ണീരിന്റെ ഉത്തരം എവിടെയാണ്? ബാലസുബ്രമണ്യ ഭട്ടും ശ്രീവിദ്യയും കണ്ണിലെ കൃഷ്ണമണിപോലെ അവനെ പരിചരിച്ചു. കിടന്ന കിടപ്പില്‍ തലയൊന്നനക്കാനാകാതെ കൃഷ്ണമണിയുടെ ചെറിയ ചലനങ്ങളും, വളരെ നേര്‍ത്ത കൈകള്‍ വല്ലപ്പോഴും അനങ്ങുന്നതും നിഷ്‌കളങ്കമായ ആ മുഖത്ത് ഒരു ചിരി വിടരുന്നതും നോക്കി ബാലസുബ്രമണ്യ ഭട്ടും ശ്രീവിദ്യയും അഭിലാഷിനെ മാറോടണക്കിപ്പിടിച്ചു.  ഒരു പത്രക്കാര്‍ക്കും തന്റെ മകന്റെ വിഷമതകള്‍ പകര്‍ത്താന്‍ അനുവാദം നല്‍കാത്ത ആ അച്ഛന്‍ ഒടുക്കം ഒരു സിനിമയില്‍ മകനെ കാണിക്കാന്‍ അനുവദിച്ചു.  ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമയില്‍ അഭിലാഷിനെ കാണിച്ച അനുഭവം സംവിധായകന്‍ ഡോ. ബിജു വിവരിക്കുന്നത് ഇങ്ങനെ;
‘സിനിമയുടെ ചിത്രീകരണത്തിന് മുന്‍പാണ് അഭിലാഷിനെ പറ്റി ഞങ്ങള്‍ അറിയുന്നത്. എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സുഹൃത്തും ആരോഗ്യ പ്രവര്‍ത്തകനും ഒട്ടേറെ സിനിമകളുടെ തിരക്കഥാകൃത്തും കൂടിയായ നിസാം റാവുത്തറും ആ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകന്റെ ചുമതലയുള്ള പ്രിയദര്‍ശനും ഒപ്പമാണ് ഞാന്‍ അഭിലാഷിനെ കാണാന്‍ ആദ്യമായി എത്തുന്നത്. അഭിലാഷിനെ സിനിമയിലെ ഒരു ദൃശ്യം ചിത്രീകരിക്കുന്നതിനായി അനുമതി ചോദിച്ചപ്പോള്‍ അഭിലാഷിന്റെ അച്ഛന്‍ വിസമ്മതം പ്രകടിപ്പിച്ചു. അവന്റെ ഫോട്ടോ എടുക്കാന്‍ ഒട്ടേറെ പേര്‍ വന്നിരുന്നു, പക്ഷെ ഞങ്ങള്‍ ആരെയും അനുവദിച്ചില്ല. അവനെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍ ഞങ്ങള്‍ക്ക് വയ്യ. അഭിലാഷിന്റെ അച്ഛന്‍ ഞങ്ങളോട് പറഞ്ഞു. അവരുടെ നിലപാട് തീര്‍ത്തും ശരിയാണ്, അത് മാനിക്കപ്പെടേണ്ടതുമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ ഒരാളെപ്പോലും അവരുടെ മാതാപിതാക്കളുടെ പൂര്‍ണ അനുമതി ഇല്ലാതെ സിനിമയ്ക്കായി ചിത്രീകരിക്കില്ല എന്ന ധാര്‍മികമായ ഒരു നിലപാട് ഞങ്ങള്‍ നേരത്തെ തന്നെ കൈക്കൊണ്ടിരുന്നു. യാത്ര പറയുമ്പോള്‍ ഞാന്‍ അവരോട് ഒന്ന് മാത്രം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെ സിനിമയ്ക്ക് ചിത്രീകരിക്കുന്നത് ഞങ്ങള്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ ഈ ദുരന്തം ഇനി ഒരു കുട്ടിക്കും ഈ ഭൂമുഖത്ത് ഉണ്ടാകരുത് എന്ന് ഓര്‍മപ്പെടുത്താനാണ് ഈ സിനിമ. അതിന് ഈ കുഞ്ഞുങ്ങളില്‍ ചിലരുടെയെങ്കിലും മുഖം ഞങ്ങള്‍ക്ക് കാട്ടേണ്ടതുണ്ട്. അതുകൊണ്ട് മാത്രമാണ് അനുമതി ചോദിച്ചത് ക്ഷമിക്കണം. അല്‍പദൂരം എത്തിയപ്പോഴേക്കും സുബ്രമണ്യ ഭട്ട് പിന്നില്‍ നിന്നും വിളിച്ചു. അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പറഞ്ഞതാണ് ശരി. അവനെപ്പോലെ ഇനി ഒരു കുഞ്ഞിനും ഈ ഗതി ഉണ്ടാകരുത്. ഈ വിഷ ദുരന്തം ലോകത്ത് ഒരു കുഞ്ഞിനും ഇത്തരമൊരു ദുരന്തം നല്‍കരുത്. ഇത് ലോകത്തോട് പറയേണ്ടത് ഇവരുടെ മുഖങ്ങളിലൂടെ തന്നെയാണ്… നിങ്ങള്‍ ഇവന്റെ മുഖവും സിനിമയ്ക്കായി പകര്‍ത്തിക്കൊള്ളു’.


എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റ്റില്‍ പോലും പേര്‍ ചേര്‍ക്കപ്പെടാതെ മരണത്തിന് കീഴ്‌പ്പെട്ടവനാണ് രമേഷ്.  ശരീരം ശോഷിച്ച് ശോഷിച്ച് പത്തൊന്‍പത് വര്‍ഷം അവനും ജീവിച്ചു, പത്താംതരം വരെ വിദ്യ അഭ്യസിച്ചു.  കാറടുക്ക, കനകത്തൊടിയിലെ ശങ്കരയെന്ന എസ്.സി വിഭാഗത്തില്‍പെട്ട അവന്റെ അച്ഛനും, അമ്മ കമലയും കുടുംബഭാരത്തിനൊപ്പം ചികിത്സാചിലവും താങ്ങാനാകാതെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. സഹിക്കാനാകാത്ത വേദനയില്‍ നിലവിളിക്കുന്ന അവനോട് മരണം നീതി കാണിച്ചപ്പോഴും ഭരണകൂടം അവനെ തിരിഞ്ഞ് നോക്കിയതുപോലുമില്ല. നീതിലഭിക്കാതെ പിന്നെയും എത്രയോ പേര്‍… കുമ്പടാണ്ടേയിലെ മാര്‍ട്ടിന്‍, സ്വര്‍ഗയിലെ കുമാരന്‍ മാഷ്, ഗോളിക്കട്ടയിലെ പ്രജിത, കാറടുക്കയിലെ അവിനാശ്, ആത്മഹത്യ ചെയ്ത ബെള്ളൂരിലെ രാജീവി, ആത്മഹത്യ ചെയ്ത ജനുനായിക്ക്… റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും ലിസ്റ്റില്‍ പേര്‍ ചേര്‍ക്കപ്പെടാത്തതുമായ കണക്കില്ലാത്ത മനുഷ്യ ജീവനുകള്‍. ബെള്ളൂര്‍, കാറടുക്ക, എന്‍മകജേ പഞ്ചായത്തുകളെ മരണം കാര്‍മേഘം പോലെ മൂടിക്കഴിഞ്ഞിരിക്കുന്നു. പൊരി വെയിലത്തും ഭരണത്തലവന്‍മാരുടെ കണ്‍മുന്നിലും സമരം വിളിച്ച് തൊണ്ടപൊട്ടി മരിക്കുന്ന ഈ ജീവനുകള്‍ ഇനിയും കണ്ടില്ലെന്ന നടിക്കരുത്.



സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരകളേയും പിടിച്ച് അമ്മമാര്‍ സമരമിരുന്നപ്പോള്‍ ചേര്‍ത്തു പിടിച്ച് സമാധാനിപ്പിച്ചവര്‍ ഭരണത്തിലിരിക്കുമ്പോള്‍ തന്നെ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്കു  നീതിക്കായി സമരം ചെയ്യാന്‍ വരേണ്ട ഗതികേടിലാണ് ഈ സാധു ജനങ്ങള്‍. പലതവണ പറഞ്ഞ് പറഞ്ഞ് തഴമ്പിച്ച ആവശ്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ജനുവരി 30 അവര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടന്നു വരികയാണ്. അഞ്ച് വര്‍ഷമായി ഇവിടെ നിര്‍ത്തിവെച്ച മെഡിക്കല്‍ക്യാമ്പ്, ഇരകളുടെ പുനരധിവാസ ഗ്രാമം പദ്ധതി, സൗജന്യ ചികിത്സ റേഷന്‍ സഹായങ്ങള്‍, ലിസ്റ്റില്‍ പേര് ചേര്‍ക്കല്‍ തുടങ്ങി നീണ്ടു പോകുന്ന ആവശ്യങ്ങളുടെ മുറവിളികളുമായി…
ഇനിയും ഇരകളെ വെയിലത്തിരുത്തല്ലേ എന്ന് ഉറക്കെ പറഞ്ഞ് കണ്ണുകളടച്ചുകളഞ്ഞവര്‍ ഇനി കണ്ണ് അടക്കരുത്.  തുറന്ന് തന്നെ പിടിക്കുക… കാരണം ഇത് ജീവിതമാണ്. ഭരണകൂടം അടിച്ചേല്‍പ്പിച്ച അതിക്രൂരമായ വിധിയുടെ യഥാര്‍ത്ഥ പരിച്ഛേദം. ഇതാണ് ഇവിടുത്തെ അമ്മമാര്‍ പ്രസവിക്കാന്‍ പേടിക്കുന്നത്. ജനിക്കുന്ന കുഞ്ഞ് എങ്ങനെയിരിക്കുമെന്ന് യാതൊരു പ്രതീക്ഷുമില്ല, ഇനി അതും അംഗവൈകല്യമുള്ള കുഞ്ഞാന്നെങ്കില്‍ എത്രകാലം ആ ഞരക്കം കണ്ട് സഹിക്കണം… ആര്‍ക്കും ഒന്നും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ വയ്യാത്ത തരത്തില്‍ പേടി ആ ഹൃദയങ്ങളെ വരിഞ്ഞ് മുറുകിയിരിക്കുന്നു.  കാസര്‍കോട് ജില്ലയിലെ വടക്കന്‍ പഞ്ചായത്തുകളുടെ കുന്നിന്‍ മുകളിലും നാട്ടിടവഴികളിലും നിന്നും ആ പേടി ഇന്നും ഈ ജനതയെ വേട്ടയാടുന്നു. വണ്ടുമൂളുന്ന ശബ്ദം കേട്ട് പലരം ഞെട്ടി എഴുന്നേല്‍ക്കുന്നു. ജനിച്ച കുഞ്ഞിന്റെ വൈകല്യത്തെ മരണം വരെ വാത്സല്യം കൊണ്ട് അതിജീവിക്കുന്ന ഈ അമ്മമാര്‍ക്ക് ഇനിയെങ്കിലും നീതിലഭിച്ചേ തീരൂ..

(മാതാപിതാക്കളോടെ സമ്മതത്തോടെ പകര്‍ത്തിയ ചിത്രമാണ് ഈ റിപ്പോര്‍ട്ടിനൊപ്പം അഴിമുഖം നല്‍കിയിരിക്കുന്നത്.)







 

 

Sunday, 4 December 2016



അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്‌


ഞാനെന്റെ കുഞ്ഞിനെ കന്നഡേന്നേ പഠിപ്പിക്കൂ... ഗതികെട്ട ഇങ്ങനെയും കുറെ മനുഷ്യര്‍ 'കേരള'ത്തിലുണ്ട്



"ഞാനെന്റെ കുഞ്ഞീനെ കന്നഡേന്നേ പഠിപ്പിക്കൂ..." തുളുനാടന്‍ മണ്ണില്‍ പിച്ചവെച്ച, നാക്കെടുത്തൊന്ന് മിണ്ടാന്‍ തുടങ്ങിയ കാലം മുതല്‍ തുളുവുരിയാടിയ, എഴുത്തിനായി കന്നഡക്കൂട്ട് തേടിയ ഒരച്ഛന്റെ വാക്കാണിത്. മലയാളം അത്രയൊന്നും വഴങ്ങാതെ വരുമ്പോള്‍ ഇംഗ്ലീഷിനെ കൂട്ടുപിടിച്ച് സുന്ദരയെന്ന ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങുകയാണ്. തുളു, കന്നഡ, ഉര്‍ദു, ബ്യാരി, കൊങ്കിണി, മറാത്തി, ഹിന്ദി പിന്നെ ഈ പറഞ്ഞ ഭാഷകളെല്ലാം കലര്‍ന്ന മലയാളവും; കാസര്‍കോടന്‍ മലയാളം കൂടാതെ കുഴഞ്ഞുകിടക്കുന്ന കാസര്‍കോടിനെക്കുറിച്ച്. യക്ഷഗാനവും തുളുതെയ്യങ്ങളും കോഴിക്കെട്ടും, കാളയോട്ടവും കുഴഞ്ഞു കിടക്കുന്ന മണ്ണില്‍ ജീവിക്കുന്ന കന്നഡികന്റേയും തുളുനാടന്‍ ജീവിതങ്ങളുടേയും കഥ. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോള്‍ മാത്രം കാസര്‍കോടിന് വണ്ടികയറി, മംഗ്ലീഷ് പോലെ മങ്കന്നടയിലെഴുതി നല്‍കിയ കുറിപ്പുകള്‍ നോക്കി വായിച്ച് തുളുമണ്ണില്‍ കയ്യടി നേടിയ ഓരോ നേതാക്കളും ഈ അച്ഛന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തേ തീരൂ... 
 
അതിരുകള്‍ പ്രകാരം കേരളത്തിലെങ്കിലും ഇന്നും അത് സമ്മതിക്കാന്‍ കുറേക്കൂടി സമയം ആവശ്യമാണ് ചന്ദ്രഗിരിക്ക് വടക്ക് കിടക്കുന്ന ജീവിതങ്ങള്‍ക്ക്. ഒരുതരത്തിലും കേരള സംസ്‌ക്കാരവുമായി ചേര്‍ന്നുപോകാത്ത ജീവിതരീതിയാണിവരുടേത്. ഓണമാഘോഷിക്കാതെ ദീപാവലി കൊണ്ടാടുന്ന, മലബാറിന്റെ തെയ്യത്തെപ്പോലും തുളുവില്‍ പൊതിഞ്ഞ് പ്രാര്‍ത്ഥിക്കുന്നവരുടെ നാട്. പൂമാണി, കിന്നിമാണി, ധൂമാവതി ഇങ്ങനെ പോകുന്നു തുളുനാടന്‍ തെയ്യക്കഥ. ചെണ്ടയും ചിഞ്ചിലവുമടങ്ങുന്ന തെയ്യത്തിന്റെ മേളത്തേക്കാള്‍ ഉഗ്രശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഈണത്തില്‍ വായിച്ച് തുളു തെയ്യങ്ങള്‍ നിറഞ്ഞാടും.  ഇവിടെയും കൂടുതലടുപ്പം കര്‍ണ്ണാടകയുമായിത്തന്നെ.
 
കന്നട സിനിമകളില്‍ മാത്രം കണ്ടുശീലിച്ച ആചാരാനുഷ്ഠാനങ്ങളിന്നും ഈ തുളു നാട്ടുകാര്‍ കൈവിടാതെ കൊണ്ടു നടക്കുന്നുണ്ടെങ്കിലും മാതൃഭാഷയിലും ആചാരങ്ങളിലും കലര്‍പ്പുകള്‍ വന്നുചേരുന്നത് അംഗീകരിക്കാനാകാതെ ഉഴറുകയാണ് ഇവിടുത്തുകാര്‍. 2015-ല്‍ മലയാളം ഭാഷ ആക്ട് സര്‍ക്കാര്‍ കൈക്കൊണ്ടപ്പോള്‍ വെട്ടിലായത് ഈ സമൂഹമാണ്. വിദ്യാസമ്പന്നരായ ഒരുകൂട്ടം ആളുകള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ നിറവേറുന്നതിനായി മലയാളമറിയുന്നവരുടെ സഹായം തേടേണ്ടിവരുന്ന ഗതികേടിനെക്കുറിച്ച്, അത്തരമൊരു ആപ്പില്‍ അകപ്പെട്ടിട്ടില്ലാത്ത ഒരു ജനതോട് പറഞ്ഞ് മടുത്തവരാണീ ജനത. ഈ നിയമപ്രകാരം മലയാളം ഒന്നാംഭാഷയായി പത്താംതരം വരെ നിര്‍ബന്ധമായും പഠിക്കണം. ഇതിനകത്ത് ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയിട്ടില്ല. കോടതി ഉത്തരവുകളും സര്‍ക്കാര്‍ ഓഫീസ് ഫയലുകളുമെല്ലാം മലയാളത്തിലാക്കണം തുടങ്ങിയ തീരുമാനങ്ങള്‍ ഈ ന്യൂനപക്ഷങ്ങളെ തളര്‍ത്തി.
 
 
കന്നടയിലൊരു വാക്കുപോലും പറയാനറിയാത്ത തിരുവനന്തപുരം സ്വദേശികളെ പി.എസ്.സി നിയമന പ്രകാരം കാസറകോട്ടെ മൂന്ന് കന്നട സ്‌കൂളുകളിലേക്ക് നിയമിച്ചതും ചര്‍ച്ചയായപ്പോള്‍ കോടതി വിധി പ്രകാരം അവരെ രണ്ടുവര്‍ഷത്തേക്ക് കന്നട പഠിക്കാനയച്ചതും ഈ ന്യൂനപക്ഷങ്ങളോടുള്ള അതിരറ്റ സ്‌നേഹം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ വയ്യ. എന്നിട്ടീ അധ്യാപകര്‍ക്കെന്ത് സംഭവിച്ചു, അവര്‍ കന്നട പഠിച്ചുവോ? ഫിസിക്കല്‍ സയന്‍സും നാച്ചുറല്‍ സയന്‍സും പഠിപ്പിക്കാനെത്തിയ മലയാളം അധ്യാപര്‍ പറഞ്ഞുകൊടുക്കുന്ന പാഠങ്ങളെന്തെന്നറിയാതെ പകച്ചുനില്‍ക്കുന്ന കന്നടക്കുട്ടികളെ കണ്ണുരുട്ടിയും പേടിപ്പിച്ചും പഠിപ്പിച്ചും അവര്‍ തടി തപ്പുന്നു. 
 
പിന്നേയുമുണ്ട് വിചിത്രമായ സംഗതികള്‍...  മലയാളിക്ക് സഭ്യമല്ലാത്തതെന്ന പേരില്‍ പേരുമാറ്റം ചെയ്യപ്പെട്ട ഒരു ഗ്രാമമാണ് മയിരെ. തുളുഭാഷയില്‍ മയിലെന്നും റോസാപ്പൂവിന്റെ നിറമെന്നുമെല്ലാം അര്‍ത്ഥം വരുന്ന പേര് മലയാളത്തില്‍ സഭ്യമല്ലാത്ത വാക്കാണെന്ന് പറഞ്ഞ് ഇവിടെ ജോലിക്കെത്തിയ മലയാളികള്‍ ഷേണി എന്ന് പേര് മാറ്റിച്ചസംഭവം നടന്നതും ഇതേ കാസര്‍കോട്ട് തന്നെ. മയിരെ ഗ്രാമത്തിലെ മറ്റൊരു സ്ഥലത്തിന്റെ പേരായിരുന്നു ഷേണി. കൂടുതലായും കൊങ്ങിണിക്കാര്‍ പാര്‍ക്കുന്ന ഈ സ്ഥലപ്പേരിന്റെ അര്‍ത്ഥം കൊങ്ങിണിയില്‍ ചാണകം എന്നാണ്. മലയാളിക്ക് അത് പെരുത്തിഷ്ടമായതോടെ ഈ ഗ്രാമം രേഖകളിലും ഇപ്പോള്‍ ഷേണിയാണ്. തുളുഭാഷയില്‍ പിറന്ന സ്ഥലപ്പേരുകളെല്ലാം പതുക്കെ പതുക്കെ മലയാളത്തിന് കീഴ്‌പ്പെടുന്ന ചിത്രമാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍ കാണുന്നത്. ഹൊസദുര്‍ഗ്ഗെ ഹൊസ്ദുര്‍ഗ്ഗായതും, നെല്ലിക്കുഞ്ചെ നെല്ലിക്കുന്നായതും ഗാഡിഗുഡ്ഡെ വണ്ടിക്കുന്നായതും ഇങ്ങനെയാണ്.
 
അഞ്ച് ലക്ഷത്തിലധികം വരുന്ന ഭാഷാന്യൂന പക്ഷങ്ങളുണ്ട് കാസര്‍കോട് ജില്ലയില്‍. ഇതില്‍ മഹാ ഭൂരിപക്ഷവും കന്നട ന്യൂനപക്ഷമാണ്. മലയാളിക്കോ കന്നടക്കാരനോ മലയാളവും കന്നടയും അറിയുന്നവര്‍ക്കോ കൃത്യമായി മനസ്സിലാകാത്ത ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച് പി.എസ്.സിയും ഇവരെ പരിഹസിക്കുകതന്നെയാണ് ചെയ്യുന്നത്.
 
കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രഭാകരന്‍ കമ്മീഷന്‍ കാസര്‍കോട്ടെ ഭാഷാ ന്യൂനപക്ഷത്തെക്കൂടി പരിഗണിച്ച് ഇവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകളും നിയമങ്ങളും ഓഫീസുകളുടെ ബോര്‍ഡുകളും ബസ് ബോര്‍ഡും എല്ലാം അതാത് ഭാഷയില്‍ പ്രദര്‍ശിപ്പിക്കണമെന്നും, എത്തിച്ച് നല്‍കണമെന്നും പറഞ്ഞിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രണ്ട് മണ്ഡലങ്ങളാണ് കാസര്‍കോട്ടുള്ളത്. എന്നാല്‍ ഇവിടുത്തെ എംഎല്‍എമാരെക്കുറിച്ച് മതിപ്പുളവാക്കുന്ന ഒരു വാക്കുപോലും ഭാഷാന്യൂനപക്ഷങ്ങള്‍ പറഞ്ഞില്ല. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി കളക്ടര്‍ ചെയര്‍മാനായ സെല്‍ നിലവിലുണ്ടിവിടെ. മൂന്ന് മാസത്തെ കൃത്യമായ ഇടവേളയില്‍ ചേരേണ്ട സെല്‍ കൃത്യമായി ചേരാറില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. ഭാഷാ സംസ്‌ക്കാര സംരക്ഷണം മുന്‍നിര്‍ത്തി ഇവിടെ പണിത തുളു അക്കാദമിയും യക്ഷഗാന അക്കാദമിയും ഇടയ്‌ക്കെപ്പോഴെങ്കിലും സംഘടിപ്പിക്കപ്പെടുന്ന രണ്ടോ മൂന്നോ പരിപാടികളിലൊതുങ്ങാറാണ് പതിവ്. 
 
സര്‍ക്കാരിന്റെ ഇത്തരം നിലപാടുകളില്‍ തങ്ങളുടെ പ്രതിഷേധമറിയിക്കാന്‍ കന്നട, തമിഴ് ന്യൂനപക്ഷങ്ങള്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുകയുണ്ടായി. തങ്ങളുടെ ചെറുത്തുനില്‍പ്പിനായി ഈ ജനത നടത്തിയ ഏറ്റവും ഒടുവിലത്തെ പ്രതിഷേധമാണിത്. മുഖ്യമന്ത്രിയെക്കണ്ട് ഇവര്‍ നേരിട്ട് നിവേദനം സമര്‍പ്പിച്ചു. കന്നട ഭാഷയ്ക്കായി 300 പേരും തമിഴിന് വേണ്ടി 50 പേരുമാണ് സെക്രട്ടറിയേറ്റില്‍ ധര്‍ണ്ണയ്‌ക്കെത്തിയത്. മുഖ്യമന്ത്രി പരിഗണിക്കാമെന്ന് പറഞ്ഞതോടെ ഇവര്‍ വീണ്ടും പ്രതീക്ഷയിലാണ്.
 
 
മലയാളഭാഷ പഠിക്കാത്തവര്‍ക്ക് രക്ഷയില്ലാത്ത സാഹചര്യം വരുമ്പോള്‍ കന്നട ദമ്പതികളുടെ മക്കളും മലയാളം പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. കന്നഡ അറിയുന്നവര്‍ക്കെന്ന് പറഞ്ഞിരുന്ന ജോലിപോലും മലയാളികള്‍ കരസ്ഥമാക്കുമ്പോള്‍ ഒരു മഹാഭൂരിപക്ഷത്തോട് ചെറുത്ത് നില്‍ക്കാനാകാതെ അവര്‍ ദയനീയമായി തോല്‍വി സമ്മതിക്കുകയാണ്. മാതൃഭാഷയെ മറന്ന് മറ്റൊരു ഭാഷയില്‍ മക്കളെ പഠിപ്പിക്കേണ്ട ഗതികേടില്‍ ഉഴറുന്ന ജനങ്ങളോട് ഉപ്പളയില്‍ ഒരുക്കിയ രാഷ്ട്രീയ പ്രചരണ വേദികളിലേക്ക് ഇവരെയെത്തിച്ച് അവരുടെ ഭാഷയില്‍ മുറിഞ്ഞ് മുറിഞ്ഞ് അവരെ അഭിസംബോധന ചെയ്ത നേതാക്കള്‍ മറുപടി പറയേണ്ട കുറെ കാര്യങ്ങളുണ്ട്.
 
ഭരണകൂടത്തോടും ബഹുഭൂരിപക്ഷം മലയാളി ജനതയോടും കലഹിച്ച്, തന്റെ സ്വത്വത്തെ മുറുകെപ്പിടിച്ച് എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ അച്ഛന്‍ ആവര്‍ത്തിക്കുകയാണ്, ഞാനെന്റെ കുഞ്ഞിനെ കന്നഡേന്നേ പഠിപ്പിക്കൂ എന്ന് പറയുമ്പോള്‍ അതൊരു പ്രതിഷേധമാണ്. പിറന്ന നാടിന്റെ സംസ്‌കാരവും പൈതൃകവും ഭാഷയും അടിയറവുവെയ്ക്കാന്‍ തയ്യാറല്ലാത്തവരുടെ പ്രതിഷേധം.