Wednesday 11 May 2016

പെണ്ണേ… ഇവിടെ നീ സുരക്ഷിതയല്ല: മകളെക്കുറിച്ച് ആധികയറി ഒരമ്മ പോലീസില്‍ പരാതിപ്പെടുമ്പേള്‍, അവള്‍ ഭ്രാന്തിയാകുമെങ്കില്‍ ഇവിടെ ഭ്രാന്തരല്ലാത്ത ആരാണുള്ളത്?



അടച്ചുറപ്പില്ലാത്ത മുറികളില്‍, വീടുകളില്‍ കഴിയുന്ന പെണ്ണിന്കേരളത്തില്‍ ഇനി രക്ഷയില്ല… പെരുമ്പാവൂരിലെ ജിഷ ആ ചിത്രം വളരെ വ്യക്തമായി കാണിച്ചുതന്നിരിക്കുന്നു. ദളിതരും, ചൂഷിതരും, സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്കും, മുഖ്യധാരയെന്ന സാങ്കല്‍പിക ഭൂപടത്തിലേക്കിനിയും എത്തിയിട്ടില്ലാത്തവര്‍ക്കുമൊക്കെയായി മാനിഫെസ്റ്റോ പുറത്തിറക്കുന്ന ഭരണകൂടമാണ് നമ്മുടേത്. തിരഞ്ഞെടുപ്പെന്ന തലവേദന കഴിഞ്ഞ് അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ സൗകര്യപൂര്‍വ്വം മറന്നുകളയുന്ന വാഗ്ദാങ്ങളുടെ ഘോഷയാത്ര!!
സംസ്ഥാനത്തെ പോലീസ് സന്നാഹങ്ങള്‍ മുഴുവന്‍ കൂട്ടുപിടിച്ചിട്ടും, വലുതെന്ന് പറയാവുന്ന ഒരു തുമ്പും ഇതുവരേയ്ക്കും കൊണ്ടുവരാന്‍ കഴിയാത്ത പോലീസിനും, ഭരണകൂടത്തിനുമെതിരെ, ജിഷയ്ക്ക് വേണ്ടി സമരമിരുന്നവരെ പ്രകോപനങ്ങളേതുമില്ലാതെ തല്ലിച്ചതച്ചത് പ്രബുദ്ധമെവന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം നാം പറയാറുള്ള ഈ കേരളത്തില്‍ തന്നെയാണ്. അയല്‍ സംസ്ഥാനങ്ങളിലും, രാജ്യത്തിനകത്തുള്ള പല കോണുകളിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ആദ്യം പ്രതികരിക്കുന്ന മലയാളി സമൂഹമാണ്. ഇതേ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വീണ്ടും വീണ്ടും ഊരും പേരുമില്ലാത്തവര്‍ നടത്തുന്ന സമരമെന്ന് പറഞ്ഞ് സൗമ്യയ്ക്ക് വേണ്ടി നടത്തിയ ഹര്‍ത്താല്‍ ബഹിഷ്‌കരിച്ചത്.

എല്ലാ പാര്‍ട്ടി വക്താക്കളും ജിഷയുടെ കരഞ്ഞുതളര്‍ന്ന അമ്മയെകാണാനെത്തി. പ്രഹസനമെന്ന് തന്നെ വിളിക്കാവുന്ന കുറേ വാഗ്ദാനങ്ങളും നല്‍കി മടങ്ങി. ക്യാമറവെട്ടത്തിലാകുമ്പോള്‍ കഷ്ടപ്പെട്ട് കണ്ണീരണിഞ്ഞവര്‍, ഇസ്തിരിവെച്ച വസ്ത്രം നോക്കാതെ ആ സാധു സ്ത്രീയെ ചേര്‍ത്തു പിടിച്ചവര്‍… വണ്ടിപിടിച്ചും മൈലുകള്‍ താണ്ടിയും ആശുപത്രിയിലെത്തി കണ്ണുനീരുണങ്ങാത്ത മുഖത്തിനൊപ്പം സെല്‍ഫി പിടിച്ചവര്‍ അങ്ങനെ.
ഇനിയൊരു സൗമ്യ ഉണ്ടാകരുതെന്ന് ആവര്‍ത്തിച്ചു പറഞ്ഞുനടന്ന ഇവിടെതന്നെയാണ് പെരുമ്പാവൂരും. പെണ്ണിന് യാതൊരു സുരക്ഷയുമില്ലാത്ത, പെണ്ണിനെ മാനിക്കാത്ത, പെണ്ണിടങ്ങള്‍ പോലും നല്‍കാന്‍ മടിക്കുന്ന ഇവിടെ ഒരുകാലത്തെ സാമൂഹ്യ ശാപമായിരുന്ന പെണ്‍ഭ്രൂണഹത്യകള്‍ വീണ്ടും തിരികെ വന്നാല്‍ അതിശയിക്കേണ്ടതില്ല.. സുരക്ഷിതമല്ലാത്ത ഈ ലോകത്തേക്ക് അവള്‍ വരേണ്ടെന്ന് രക്ഷിതാക്കള്‍ തീരുമാനിക്കുന്ന കാലം വിദൂരമല്ല.
പരസ്പരം പഴിചാരാനും, വിഴുപ്പലക്കാനും മാത്രം സമയം കണ്ടെത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ തള്ളിക്കഞ്ഞുള്ള പ്രതികരണങ്ങളെ സ്വാഗതം ചെയ്യേണ്ടീയിരിക്കുന്നു. തിരഞ്ഞെടുപ്പുകളെ നാം അങ്ങനെതന്നെ നേരിടണം. ഇനിയും ജിഷമാരുണ്ടാകാതിരിക്കാന്‍ അത്രയെങ്കിലും നമ്മള്‍ ചെയ്യേണ്ടതില്ലേ?…

No comments:

Post a Comment